ASSOCIATE PARTNER
ASSOCIATE PARTNER
ASSOCIATE PARTNER
ASSOCIATE PARTNER

ಭಾಷೆಯನ್ನು ಆಯ್ಕೆಮಾಡಿ :

తెలుగు (Malayalam)

ആറ് വിഷയങ്ങളിൽ യുജിസി-നെറ്റ് യോഗ്യത, റെക്കോർഡ് നേട്ടവുമായി അധ്യാപകൻ

ആറ് വിഷയങ്ങളിൽ യു‌ജി‌സി-നെറ്റിന് യോഗ്യത നേടിയതോടെ ഇന്ത്യയുടെ ബുക്ക് ഓഫ് റെക്കോർഡിലും ഇടം നേടിയിരിക്കുകയാണ് അമിത് കുമാർ.

അധ്യാപനം ഉയർന്ന ഉത്തരവാദിത്തമുള്ള ഒരു ജോലിയാണ്. ഒരു നല്ല അധ്യാപകന് വിവിധ മാർഗങ്ങളിലൂടെ വിദ്യാർത്ഥികൾക്ക് പ്രചോദനമാകാൻ കഴിയും. ഇത്തരത്തിൽ ആറ് വിഷയങ്ങളിൽ യുജിസി നെറ്റ് നേട്ടം കൈവരിച്ച് വിദ്യാർത്ഥികൾക്ക് മാതൃകയായി മാറിയിരിക്കുകയാണ് കാൺപൂരിലെ അധ്യാപകനായ അമിത് കുമാർ നിരഞ്ജൻ. ആറ് വിഷയങ്ങളിൽ യു‌ജി‌സി-നെറ്റിന് യോഗ്യത നേടിയതോടെ ഇന്ത്യയുടെ ബുക്ക് ഓഫ് റെക്കോർഡിലും ഇടം നേടിയിരിക്കുകയാണ് അമിത് കുമാർ.


ഓരോ വിഷയത്തിലെയും തന്റെ വൈദഗ്ദ്ധ്യം അധ്യാപനത്തിന്റെ നിലവാരം മെച്ചപ്പെടുത്തുമെന്നും അതിനാൽ വിദ്യാർത്ഥികളിൽ പഠന നിലവാരമുയർത്താൻ സാധിക്കുമെന്നും ഈ അധ്യാപകൻ വിശ്വസിക്കുന്നു. ഇദ്ദേഹത്തെ സംബന്ധിച്ചിടത്തോളം, വിദ്യാർത്ഥികൾ മാർക്ക് നേടുന്നതിലല്ല പകരം യുക്തി ഉപയോഗിച്ച് പഠിപ്പിക്കുന്നതാണ് ശരിയായ രീതി. ആറ് വ്യത്യസ്ത വിഷയങ്ങളിൽ യുജിസി-നെറ്റ് യോഗ്യത നേടിയ ആദ്യത്തെ ഇന്ത്യക്കാരനാണ് അമിത് കുമാർ നിരഞ്ജൻ. പത്തു വർഷത്തെ അദ്ദേഹത്തിന്റെ അശ്രാന്ത പരിശ്രമവും കഠിനാധ്വാനവുമാണ് ഈ നേട്ടത്തിന് പിന്നിൽ.


2010 ജൂണിലാണ് അദ്ദേഹം ആദ്യമായി യുജിസി-നെറ്റ്-ജെആർഎഫ് യോഗ്യത നേടിയത്. കൊമേഴ്സിലാണ് ആദ്യം നെറ്റ് നേട്ടം കൈവരിച്ചത്. അതേ വർഷം ഡിസംബറിൽ തന്നെ ഇക്കണോമിക്സിൽ യുജിസി-നെറ്റ് യോഗ്യത നേടി. എന്നാൽ അമിത്തിന്റെ നേട്ടങ്ങളുടെ യാത്ര അവിടെ അവസാനിച്ചില്ല. 2012 ഡിസംബറിൽ അദ്ദേഹം മാനേജ്മെന്റിൽ യുജിസി-നെറ്റ് യോഗ്യത നേടി. എഡ്യൂക്കേഷനിൽ 2015 ഡിസംബർ നെറ്റ് നേട്ടം കൈവരിച്ചു. 2019 ഡിസംബറിൽ പൊളിറ്റിക്കൽ സയൻസ്, 2020 ജൂണിൽ സോഷ്യോളജി എന്നീ വിഷയങ്ങളിലും നെറ്റ് നേട്ടം കൈവരിച്ചു. കൂടാതെ 2015 ൽ ഐഐടി-കാൺപൂരിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ പിഎച്ച്ഡിയും പൂർത്തിയാക്കി.


Also Read സാരിയുടുത്തുള്ള അഭ്യാസ പ്രകടനം; നർത്തകിയുടെ വീഡിയോ ഇന്റർനെറ്റിൽ വൈറലാകുന്നു


ആറ് വ്യത്യസ്ത വിഷയങ്ങളിൽ യുജിസി-നെറ്റ് പരീക്ഷ എഴുതാൻ പ്രേരിപ്പിച്ചതെന്തെന്ന ചോദ്യത്തിന് മറുപടിയായി അമിത് ന്യൂസ് 18യോട് സംസാരിച്ചു. നിലവിൽ വിദ്യാഭ്യാസം ഒരു സേവനത്തെക്കാൾ ഉപരി ഒരു ബിസിനസ് പോലെയാണ്. വിദ്യാർത്ഥികളാണ് നെറ്റ് പരീക്ഷയെഴുതാൻ തന്നെ ഏറ്റവും കൂടുതൽ പ്രചോദിപ്പിച്ചതെന്നും ഓരോ വിഷയത്തെക്കുറിച്ചുമുള്ള വിദ്യാർത്ഥികളുടെ ജിജ്ഞാസയും സംശയങ്ങളുമാണ് തനിയ്ക്ക് പ്രചോദനമായതെന്നും അദ്ദേഹം വ്യക്തമാക്കി. 37 വയസുള്ള അമിത്തിന് ഇക്കണോമിക്സ്, കൊമേഴ്സ് വിഷയത്തിൽ 12 വർഷത്തിൽ കൂടുതൽ അധ്യാപന വൈദഗ്ദ്ധ്യം ഉണ്ട്.


ആറ് വിഷയങ്ങൾ ആഴത്തിൽ പഠനം നടത്തുക മാത്രമല്ല, ഭാവിയിൽ ദേശീയ വികസന പദ്ധതികളുമായി പ്രവർത്തിക്കാനും അമിത്തിന് താത്പര്യമുണ്ട്. ഒരു വിദ്യാർത്ഥിയിൽ യുക്തിയുടെയും ആശയങ്ങളുടെയും ശക്തമായ അടിത്തറ കെട്ടിപ്പടുക്കുന്നതിന് ഇന്ത്യയുടെ അടിസ്ഥാന വിദ്യാഭ്യാസ സമ്പ്രദായം ശക്തമാണെന്നും ഐഐടികളും ഐഐഎമ്മുകളും മറ്റും ഇതിന് ഏറ്റവും വലിയ തെളിവാണെന്നും അമിത് വ്യക്തമാക്കി.


അമിത് ഈ ആറ് വിഷയങ്ങളിലും വൈദഗ്ധ്യം തെളിയിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് ഏറ്റവും കൂടുതൽ താൽപ്പര്യമുള്ള വിഷയം പൊളിറ്റിക്കൽ സയൻസാണ്. ഇന്ന് ഓരോരുത്തരും അവരവരുടേതായ രാഷ്ട്രീയ അഭിപ്രായം വ്യക്തമാക്കാറുണ്ട്. എന്നാൽ ഈ അഭിപ്രായങ്ങൾക്ക് പിന്നിലെ മിക്ക പശ്ചാത്തല വിവരങ്ങളും സോഷ്യൽ മീഡിയയിൽ നിന്നാണ് ലഭിക്കുന്നത്. ഇവ ശരിയോ സന്തുലിതമോ ആവണമെന്നില്ല. അതിനാൽ, ഇന്ത്യൻ രാഷ്ട്രീയം മനസിലാക്കാൻ നമ്മുടെ ജനാധിപത്യത്തിന്റെ വസ്തുതകൾ, അടിസ്ഥാന നിയമങ്ങൾ, അവകാശങ്ങൾ, ധാർമ്മികത എന്നിവയെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.


സൈക്കോളജി, ഫിലോസഫി, ലിറ്ററേച്ചർ തുടങ്ങിയ ചില വിഷയങ്ങളിൽ കൂടി യുജിസി-നെറ്റ് നേട്ടം കൈവരിക്കണമെന്നതാണ് അമിത്തിന്റെ അടുത്ത ലക്ഷ്യം.

Published by: Aneesh Anirudhan
First published: April 15, 2021, 10:21 AM IST