- News18 Malayalam
- Last Updated: December 26, 2020, 12:13 PM IST
തിരുവനന്തപുരം: കേരളത്തിലും കോവിഡ് വൈറസിന്‍റെ ജനിതക മാറ്റം കണ്ടെത്തിയതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. കോഴിക്കോട് കേന്ദ്രമായി നടത്തിയ ഗവേഷണത്തിലാണ് വൈറസുകൾക്ക് ജനിതക മാറ്റമുണ്ടാകുന്നുവെന്ന് കണ്ടെത്തിയത്. എന്നാൽ ഇത് ബ്രിട്ടനിൽ കണ്ടെത്തിയ അതേ വൈറസ് ശ്രേണി തന്നെയാണോയെന്നറിയാൻ കൂടുതൽ ഗവേഷണം നടക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. ഇതിന്‍റെ വ്യാപന ശേഷി എത്രത്തോളമാണ് എന്ന കാര്യത്തിലും ഇതുവരെ വ്യക്തതയില്ലെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ശൈലജ അറിയിച്ചു.
Also Read-സംസ്ഥാന സർക്കാരും ഗവർണറും തമ്മിൽ ഏറ്റുമുട്ടൽ ഇല്ലെന്ന് മന്ത്രി വി എസ് സുനിൽകുമാർ
അതേസമയം യുകെയിൽ നിന്നെത്തിയ എട്ടു പേർക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന കാര്യവും ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ഇത് ജനിതക മാറ്റം വന്ന വൈറസിന്‍റെ ശ്രേണിയിൽപ്പെട്ടതാണോയെന്നറിയാൻ ഇവരുടെ സാമ്പിളുകൾ പൂനെയിലേക്ക് അയിച്ചിരിക്കുകയാണ്. ചില വൈറസുകൾ ജനിതകമാറ്റം സംഭവിച്ചാൽ അപകടകാരികള്‍ അല്ലാതായി മാറാനും സാധ്യതയുണ്ട്. എന്നാല്‍ ചിലത് ജനിതകമാറ്റം സംഭവിച്ചാൽ അപകടകാരികളായി മാറാം.
ശ്രദ്ധയോടെ ഇരിക്കുക എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പോംവഴി.ജനിതകമാറ്റം വന്ന വൈറസിനും നിലവിലെ വാക്സിൻ ഫലപ്രദമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. സർക്കാർ അതീവ ജാഗ്രതയിൽ തന്നെയാണ്. നിയന്ത്രണങ്ങളുടെ ഭാഗമായി വിമാനത്താവളങ്ങളിലെല്ലാം ജാഗ്രത ശക്തമാക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു
.
സംസ്ഥാനത്ത് കോവിഡ് കേസുകളിൽ വർധനയുണ്ടായി എന്ന കാര്യവും കെ.കെ.ശൈലജ അറിയിച്ചു. എന്നാൽ പ്രതീക്ഷിച്ച അത്ര വർധനയുണ്ടായില്ല. മരണനിരക്കും കൂടിയിട്ടില്ല. തുടർന്നും നിയന്ത്രിച്ചു നിര്‍ത്താമെന്ന് തന്നെയാണാണ് കരുതുന്നത്. അതിന് ജാഗ്രത ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി.