ASSOCIATE PARTNER
ASSOCIATE PARTNER
ASSOCIATE PARTNER
ASSOCIATE PARTNER

ಭಾಷೆಯನ್ನು ಆಯ್ಕೆಮಾಡಿ :

తెలుగు (Malayalam)

ഭാരത് ബയോടെക്കിന്‍റെ കോവാക്സിന് വില നിശ്ചയിച്ചു; സംസ്ഥാനങ്ങൾക്ക് നൽകുന്നത് 600 രൂപയ്ക്ക്

സ്വകാര്യ ആശുപത്രികൾക്ക് 1,200 രൂപയ്ക്കാണ് കോവാക്സിൻ നൽകുക. കോവിഡ് -19 വാക്സിനുകളുടെ കയറ്റുമതി വില 15-20 ഡോളർ വരെയാണ്, അതായത് ഏകദേശം 1,100 മുതൽ 1,500 രൂപ വരെ ആയിരിക്കും ഇത്.

ഹൈദരാബാദ് ആസ്ഥാനമായുള്ള വാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക് തങ്ങളുടെ കോവിഡ് -19 വാക്സിൻ ആയ കോവാക്സിന് വില നിശ്ചയിച്ചു. 600 രൂപയ്ക്കു സംസ്ഥാനങ്ങൾക്കു വാക്സിൻ നൽകുമെന്ന് ഭാരത് ബയോടെക്ക് അറിയിച്ചു. അതേസമയം സ്വകാര്യ ആശുപത്രികൾക്ക് 1,200 രൂപയ്ക്കാണ് കോവാക്സിൻ നൽകുക. കൊറോണ വൈറസ് വാക്സിനേഷൻ പരിപാടിയുടെ മൂന്നാം ഘട്ടത്തിൽ വിൽക്കുന്നതിനുള്ള വിലയാണ് ഇന്ന് ഭാരത് ബയോടെക് പ്രഖ്യാപിച്ചു.


ഐ സി എം ആറുമായി ചേർന്നാണ് ഭാരത് ബയോടെക് കോവാക്സിൻ വികസിപ്പിച്ചത്. രാജ്യത്ത് നടന്ന വാക്സിനേഷൻ പരിപാടിയുടെ ആദ്യ രണ്ടു ഘട്ടങ്ങളിലും കോവാക്സിൻ ഉപയോഗിച്ചിരുന്നു. സെറം ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ഓക്സ്ഫോഡ്- ആസ്ട്ര സെനേക്ക വാക്സിന്‍റെ ഇന്ത്യൻ പതിപ്പായ കോവിഷീൽഡിനൊപ്പമാണ് കോവാക്സിൻ ഉപയോഗിച്ചു വന്നത്. നേരത്തെ കോവിഷീൽഡിനും വില നിശ്ചയിച്ചിരുന്നു. 400 രൂപയ്ക്കാണ് കോവിഷീൽഡ് സംസ്ഥാനങ്ങൾക്ക് നൽകുന്നത്.




കോവാക്സിൻ കയറ്റുമതി ചെയ്യുമെന്നും ഭാരത് ബയോടെക് പ്രഖ്യാപിച്ചു, കോവിഡ് -19 വാക്സിനുകളുടെ കയറ്റുമതി വില 15-20 ഡോളർ വരെയാണ്, അതായത് ഏകദേശം 1,100 മുതൽ 1,500 രൂപ വരെ ആയിരിക്കും ഇത്.


സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കോവിഷീൽഡ് വാക്സീന്റെ പുതുക്കിയ വില കമ്പനി രണ്ടു ദിവസം മുമ്പാണ് പുറത്തു വിട്ടത്. സ്വകാര്യ ആശുപത്രികള്‍ക്ക് ഒരു ഡോസിന് 600 രൂപയ്ക്കായിരിക്കും കോവിഷീല്‍ഡ് വാക്‌സിന്‍ നല്‍കുക. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 400 രൂപയ്ക്ക് വാക്‌സിന്‍ നല്‍കമെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവാല വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.


Also Read- Vaccine Challenge | മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന് കാന്തപുരം


സ്വകാര്യ വിപണിയിലുള്ള ആഗോള വാക്സീനുകളേക്കാൾ വില കുറവാണെന്നു കാണിക്കുന്ന പട്ടികയും ട്വിറ്ററിലെ പ്രസ്താവനയിൽ ചേർത്തിട്ടുണ്ട്. അമേരിക്കൻ വാക്സീനുകൾക്ക് 1500 രൂപ, റഷ്യൻ വാക്സീനുകൾക്ക് 750, ചൈനീസ് വാക്സീനുകൾക്ക് 750 രൂപ തുടങ്ങിയവയിലധികമാണ് ഈടാക്കുന്നതെന്നും പൂനാവാല ചൂണ്ടിക്കാട്ടി. മേയ് ഒന്നു മുതൽ രാജ്യത്ത് 18 വയസ്സ് തികഞ്ഞ എല്ലാവർക്കും വാക്സീൻ നൽകാനും പൊതുവിപണിയിൽ ലഭ്യമാക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചിരുന്നു. മെയ് ഒന്ന് മുതല്‍ രാജ്യത്തെ സ്വകാര്യ ആശുപത്രികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വാക്സിന്‍ നല്‍കില്ല എന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. സ്വകാര്യ ആശുപത്രികള്‍ വാക്‌സിന്‍ നിര്‍മാതാക്കളില്‍ നിന്ന് വാക്‌സിന്‍ വാങ്ങി കുത്തിവയ്ക്കുമ്പോള്‍ നിരക്ക് കുത്തനെ ഉയര്‍ന്നേക്കും.


അതിനിടെ കോവാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ചവരിൽ 0.04 ശതമാനം ആളുകൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി കേന്ദ്രസർക്കാർ. കോവിഷീൽഡ് വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ചവരിൽ 0.03 ശതമാനം പേർക്കും കോവിഡ് സ്ഥിരീകരിച്ചു. കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഭാരത് ബയോടെക്കിന്റെ കോവാക്സിൻ ഇതുവരെ 1.1 കോടി ആളുകളാണ് സ്വീകരിച്ചത്. ഇതിൽ 93 ലക്ഷം പേർ ആദ്യ ഡോസും 17 ലക്ഷം പേർ രണ്ടാം ഡോസും സ്വീകരിച്ചു കഴിഞ്ഞു. ആദ്യ ഡോസ് സ്വീകരിച്ച 93 ലക്ഷത്തിൽ കോവിഡ് സ്ഥിരീകരിച്ചത് 4,208 പേർക്കാണ്. രണ്ടാം ഡോസ് സ്വീകരിച്ചവരിൽ വെറും 695 പേർക്ക് മാത്രമാണ് രോഗബാധയുണ്ടായത്.


ഓക്സ്ഫേർഡ് സർവകലാശാല വികസിപ്പിച്ചെടുത്ത കോവിഷീൽഡ് ആദ്യ ഡോസ് വാക്സിൻ ഇതുവരെ രാജ്യത്ത് സ്വീകരിച്ചത് 10 കോടി ആളുകളാണ്. ഇതിൽ 17,145 പേർക്ക് മാത്രമാണ് കോവിഡ് ബാധയുണ്ടായത്. 1.5 കോടി ആളുകൾ ഇതിനകം കോവിഷീൽഡ് രണ്ടാം ഡോസ് സ്വീകരിച്ചു കഴിഞ്ഞു. ഇതിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,014 ആണ്. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് വാക്സിൻ നിർമിക്കുന്നത്.

Published by: Anuraj GR
First published: April 24, 2021, 10:37 PM IST