- News18 Malayalam
- Last Updated: September 10, 2020, 2:50 PM IST
മമ്മൂട്ടി ബര്‍ത്ത്‍ഡേക്ക് ക്ഷണിക്കാത്തതില്‍ വാശിപിടിച്ച് കരഞ്ഞ നാലു വയസുകാരി പീലിയെ കുടുംബസമേതം വീട്ടിലേക്ക് ക്ഷണിച്ച് മമ്മൂട്ടി. വാശിപിടിച്ച് കരയുന്ന കുട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ ആ കുട്ടി ഏതെന്ന ചോദ്യവുമായി സാക്ഷാൽ മമ്മൂട്ടിയും രംഗത്തെത്തിയിരുന്നു. കുട്ടിയെ കണ്ടെത്തിയതിനു പിന്നാലെയാണ് കോവിഡ് അല്‍പം കുറഞ്ഞാല്‍ കുടുംബസമേതം കാണാമെന്ന മമ്മൂട്ടിയുടെ ഉറപ്പ് പീലിയുടെ കുടുംബത്തിന് ലഭിച്ചത്.
പീലി എന്ന ദുവ മലപ്പുറം പെരിന്തൽമണ്ണ തിരൂർക്കാട് സ്വദേശി ഹമീദലി പുന്നക്കാടന്റേയും സജിലയുടെയും മകളാണ്. മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷന്റെ പെരിന്തൽമണ്ണ താലൂക്ക് വൈസ് പ്രസിഡന്റാണ് ഹമീദലി.
മമ്മൂട്ടിയുടെ പിറന്നാളാണന്ന് വീട്ടില്‍ ഹമീദലി സംസാരിച്ചതോടെയാണ് കുട്ടി പിറന്നാളിന് വിളിച്ചില്ലെന്നു നിലവിളിച്ചു ബഹളമുണ്ടാക്കിയത്.
മമ്മൂട്ടിയുടെ വിശേഷങ്ങളും സിനിമകളും വീട്ടിൽ എപ്പോഴും ചർച്ചയും ആഘോഷവും ആണ്. പീലിമോൾക്ക് മമ്മൂക്ക അത് കൊണ്ട് തന്നെ ഏറെ പ്രിയപ്പെട്ട ആളാണ്. പീലി വാശി പിടിച്ച് കരയുന്ന വീഡിയോ മമ്മൂട്ടി തന്നെ ഫേസ്ബുക്കിൽ പങ്ക് വച്ചിരുന്നു.
" ഞാൻ മമ്മൂക്കയുടെ കടുത്ത ആരാധകൻ ആണ്. ഫാൻസ് അസോസിയേഷന്റെ ചുമതല ഒക്കെ ഉണ്ട്. രണ്ട് മൂന്ന് ദിവസം മുൻപ് മമ്മൂക്കയുടെ പിറന്നാളിന് ആശംസ നൽകി മോളെ കൊണ്ട് ഒരു വീഡിയോ എടുത്തിരുന്നു. അത് കഴിഞ്ഞ് മമ്മൂക്കയുടെ പിറന്നാളിന്റെ അന്ന് ഞാനും ഭാര്യയും പുറത്ത് പോയിരുന്നു. തിരിച്ച് വന്നപ്പോൾ മോൾ കരുതി ഞങ്ങൾ മമ്മൂക്കയുടെ പിറന്നാൾ ആഘോഷത്തിന് പോയത് ആണ് എന്ന്. അവളെ കൂട്ടാതെ പോയതിന് ആയിരുന്നു കരഞ്ഞത്. " ഹമീദലി പറഞ്ഞു
"അവള് കരഞ്ഞ വീഡിയോ എടുത്തപ്പോൾ ഇങ്ങനെ അത് വൈറൽ ആകും എന്നൊന്നും കരുതിയില്ല. മമ്മൂക്കയുടെ പി ആർ ഒക്കാണ് ആദ്യം ഈ വീഡിയോ അയച്ച് കൊടുത്തത്. അദ്ദേഹത്തെ എനിക്ക് പരിചയം ഉണ്ട്. ഞങ്ങൾ പിറന്നാളിന് വന്നില്ല എന്ന് മോളോട് പറയണം എന്ന് പറയാൻ കൂടി ആണ് വീഡിയോ അയച്ചത്. അത് ആണ് പിന്നീട് മമ്മൂക്ക ഷെയർ ചെയ്തത്. " ഹമീദലി പറഞ്ഞു.